Friday, 30 October 2020

ഗരിയയിലെ ഹർഷോദയം

 ഗരിയയിലെ ഹർഷോദയം

അതി സുന്ദരമായ ഒരു അനുഭവമായിരുന്നു അത്. ഇതിന് മുമ്പ് ഇങ്ങനെ ഒരു ഉദയം കണ്ടത്, ഞാൻ തന്നെ ഉദയം ചെയ്ത് അധിക വർഷങ്ങൾ ആകും മുമ്പാണ്. അങ്ങ്  കന്യാകുമാരിയിൽ വച്ച് !! കൈയെത്തും ദൂരത്ത് ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നിട്ടും ഇന്നലെയാണ്  ഉദയത്തിന് സാക്ഷിയാകണമെന്നൊരു മോഹം ഉദിച്ചത്. അങ്ങനെ, പത്നീ സമേതം 80 കിലോമീറ്ററോളം അകലെ ഗരിയ്യാ ബീച്ചിലേക്ക് ഒരു രാത്രി യാത്ര. ഒപ്പം സമാന ചിന്തയിൽ പങ്കു ചേർന്ന് പല ദിക്കിൽ നിന്ന് മറ്റു ചില കുടുംബങ്ങളും. പുലർച്ചെ മൂന്നരയോടെ ബീച്ചിൽ എത്തി. അവിടെ ഞങ്ങളെ കാത്തിരുന്നത് അവിസ്മരണീയമായ കാഴ്ചകളാണ് !  

പൗർണ്ണമിയുടെ അഭൗമ ശോഭയിൽ മുങ്ങിക്കിടക്കുന്ന ശാന്തമായ കടലോരം. രാത്രിയുടെ അന്ത്യയാമത്തിലെ നനുത്ത കുളിർ കാറ്റ്! നിലാവിൻ്റെ നിറവിൽ കടലിൻ്റെ നീലിമക്ക് പിന്നെയും  തിളക്കമേറി. ആർദ്രമായ തീരത്തെ,തഴുകിത്തലോടി ഉറക്കുന്ന കുഞ്ഞലകൾ.  പ്രകൃതിയുടെ താളക്രമങ്ങൾ എത്ര സംഗീതാത്മകം.! കാലാനുസൃത താളങ്ങളോടെ നിലാവും കാറ്റും അലകളും ഒരുമിച്ചൊരുക്കുന്ന വശ്യമാർന്ന ഒരു സംഗീത നിശ... തിരയും തീരവും തീവ്ര സ്നേഹത്താൽ ഗാഢാലിംഗനങ്ങളിൽ മുഴുകുമ്പോൾ മാത്രം നനവു പടരുന്ന ഓരം.  അങ്ങിനെ ഒരിടത്ത് കസേരയിട്ട് ഞങ്ങളിരുന്നു.  ചെറു തണുപ്പുള്ള ഇളം കാറ്റേറ്റ്, ഓളങ്ങളുടെ താരാട്ട് കേട്ട്, നിലാവിൻ്റെ കമ്പളം പുതച്ച്, ചക്രവാള സീമയിലേക്ക് കണ്ണുംനട്ട് അങ്ങനെ ഇരുന്നപ്പോൾ മാനത്തെ താരങ്ങൾ അസൂയയോടെ ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്ന പോലെ തോന്നി.  പ്രകൃതിയുടെ മടിത്തട്ടിൽ മറ്റെല്ലാം മറന്നിരുന്ന മനോഹര നിമിഷങ്ങൾ! നേരം പോയത് അറിഞ്ഞതേയില്ല...... അപ്പോഴേക്കും, മഹാ തേജസ്വിയെ വരവേൽക്കാനെന്നോണം ചക്രവാളമാകെ ചുവപ്പ് പരവതാനി വിരിച്ചു കഴിഞ്ഞിരുന്നു....

നിലാവിൻ്റെ നീലിമ നേർത്ത് വന്നു. അരുണ കിരണങ്ങളുടെ സ്ഫുരണമാർന്ന് തെളിമാനം തുടുത്തു. കാത്തിരുന്നവർക്ക് ദർശനമേകും മട്ടിൽ  സാഗരത്തിൻ്റെ  അങ്ങേ അറ്റത്ത് കതിരോൻ എഴുന്നള്ളത്ത് തുടങ്ങിയിരുന്നു. ഉരുക്കിയ ചെമ്പിൽ തീർത്ത നേർത്ത ഒരു വക്രത്തുണ്ടായി തെളിഞ്ഞ്, നിമിഷങ്ങൾക്കുള്ളിൽ  അർദ്ധവൃത്താകൃതി പൂണ്ട് വീണ്ടും ഉയരങ്ങളിലേക്ക്.. യാത്ര തുടരുകയാണ്. വെൺ മേഘങ്ങൾക്കിപ്പോൾ സ്വർണ്ണത്തിളക്കം. ഓളപ്പരപ്പിൽ ഊളിയിടുന്ന സുവർണ്ണ രശ്മികൾ. പ്രപഞ്ചമാകെ പുലരി ഒരു ആഘോഷമാക്കുന്ന പ്രതീതി. കാറ്റിന് ഗതിവേഗം ലേശം കൂടിയോ?! ആഹ്ലാദത്തിരയിളക്കം അലകളിൽ പ്രകടമായിരുന്നു. ആഘോഷത്തിമർപ്പിൽ ഒരോ വരവിലും മതിയാവോളം തീരത്തെ വാരിപ്പുണരുന്ന തിരകൾ ! സാഗര മുഖത്ത്, നിരകളായി പറന്നും സ്വരമുതിർത്തും പക്ഷിജാലം.

തീരത്തെ മുഖങ്ങൾ, ഉഷസ്സിൻ്റെ പ്രഭക്കൊപ്പം തിളക്കമാർന്നു നിന്നു!  എവിടെയും പ്രതീക്ഷയുടെ  നാമ്പുകൾ മുളപ്പിച്ച നവോത്സാഹം.  ..ചരിവേറിയ തീരങ്ങളിൽ തിരകൾക്കൊപ്പം ചുവട് വച്ച് ബാലികാ ബാലൻമാർ. പ്രണയക്കടലിൽ മുങ്ങി നീരാടി ഒരേ മനസ്സോടെ ഇണകളും.  ഈറനണിഞ്ഞ മണൽപ്പരപ്പിൽ ഭാവനയുടെ ചിറകിലേറി കുരുന്നുകൾ. മറ്റൊരു കൂട്ടർ പ്രാതലിനുള്ള വട്ടം കൂട്ടി...  എരിയുന്ന കനലുകൾ ബാല സൂര്യൻ്റെ വർണ്ണമാവാഹിച്ചു. പൊരിയുന്ന ദോശക്കല്ലിൽ നേർത്ത ശബ്ദത്തോടെ അരിമാവ് വൃത്താകൃതികൾ പൂണ്ടു. അവയ്ക്ക് മീതെ തനി നാടൻ വെളിച്ചെണ്ണ തൂകിയതോടെ കാറ്റിൽ കൊതിയൂറും മണം പടർന്നു. തോടുകൾക്കുള്ളിലെ നിത്യ തമസ്സിൽ നിന്നും മോചനം നേടിയ മുട്ടകൾ, മോക്ഷം തേടിയെന്നോണം ഉദയചിത്രങ്ങളായി പുനർജ്ജനിച്ചു.. ഗ്ലാസുകളിൽ പകർന്ന ചൂടേറിയ സുലൈമാനി  പുലരിയുടെ നവോൻമേഷം സിരകളിലെത്തിക്കാൻ മത്സരിച്ചു.... ആവി പറക്കുന്ന തനി നാടൻ വിഭവങ്ങളോടെ, കടൽത്തീരത്ത് , കൂട്ടുകാരുമൊത്ത് ഒരു പ്രാതൽ. ഇത് മറ്റൊരു ആദ്യാനുഭവം! 

ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാൻ ദൃശ്യങ്ങളൊക്കെയും ക്യാമറയിലാക്കി തിരികെ മടങ്ങുമ്പോൾ അകതാരിലെ ഹർഷോദയം ഉദയ സൂര്യനൊപ്പം ഉയരങ്ങളിലേക്കെത്തുന്നത് ഞാനറിഞ്ഞു. .. ( ശുഭം..)


നൗഷാദ് ഇളമ്പൽ


Thursday, 16 July 2020

*"സംഭവം ആണ്  " !!*

അനുയോജ്യമായ അവസരങ്ങളിലുള്ള ചില കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങൾക്കു  ആയിരം വാക്കുകളേക്കാൾ മൂർച്ചയുണ്ടാകും. ഉള്ളിലുള്ള വികാരങ്ങൾ കൃത്യമായി പ്രകടിപ്പിക്കാൻ കാച്ചിക്കുറുക്കിയത് പോലുള്ള പ്രയോഗങ്ങൾ!! ഒരു നാൾ  നിനച്ചിരിക്കാതെ അത്തരത്തിൽ ഒന്ന് എന്റെ നേർക്ക് വന്നു പതിച്ചതിന്റെ കാര്യമോർത്താൽ എനിക്ക് ചിലപ്പോ ചിരിക്കാൻ തോന്നും. ചിലപ്പോ കരയാനും..

ക്രിസ്തു വർഷം 2014. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദോഹയിലെ ഒഴിവു ദിനം. അടുത്ത ഇടക്ക് സ്വന്തമാക്കിയ നിസ്സാൻ പാഥ്ഫൈൻഡറിൽ ആണ് എന്റെ യാത്ര. ഫാമിലി ഫുഡ് സെന്ററാണ് ലക്‌ഷ്യം. ഈ കഥയിൽ, വണ്ടിയുടെ പേര് വിവരത്തിന്റെ പ്രാധാന്യം എന്തെന്ന് വഴിയേ മനസ്സിലാകും. .

നിരത്തിൽ വലിയ തിരക്കില്ലായിരുന്നുവെങ്കിലും സൂപ്പർമാർക്കറ്റിനു മുന്നിൽ നല്ല തിരക്കായിരുന്നു. ആവശ്യത്തിന് പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ മിക്കപ്പോഴും റോഡിനോട് ചേർന്ന് നിര നിരയായി വണ്ടികളുടെ കൂട്ടമായിരിക്കും.   ഒരാൾ വണ്ടിയിലിരുന്നിട്ട്,  കൂടെയുള്ളവർ സാധനങ്ങൾ വാങ്ങാൻ പോവാറാണ് പതിവ്. അങ്ങനെ ഞാൻ വണ്ടിയിൽ വെയിറ്റ് ചെയ്യുമ്പോഴാണ് തൊട്ടു പിറകിലുള്ള വണ്ടി, ഉദ്യമം കഴിഞ്ഞു പോകാൻ തയ്യാറെടുത്തത്. സ്ഥല പരിമിതി പ്രകടമായിരുന്നു.

എന്റെ മുന്നിൽ ഒരു  വെള്ള ലാൻഡ് ക്രൂയിസർ  അരയടിയോളം മുന്നിലായി  കിടക്കുന്നത് ഞാൻ വിൻഡ് ഷീൽഡിലൂടെ കാണുന്നുണ്ട്. വണ്ടി നിർത്തിയിട്ടു ആയാളും സൂപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു..  ഞാൻ പിറകിലുള്ള വണ്ടിയെ പുറത്തിറങ്ങുന്നതിനു സഹായിക്കാൻ, സകല റിസ്കും ഒറ്റക്കെടുത്തു എന്റെ വണ്ടി മുന്നോട്ടു നീക്കി. പരമാവധി കൊടുക്കാവുന്ന ദൂരം ഞാൻ മുന്നോട്ടു പോയി. ഏകദേശം അഞ്ചിഞ്ച് ! ഇനിയും മുന്നോട്ടു പോയാൽ ഞാൻ മുന്നിലുള്ള വണ്ടിയെ ഇടിക്കും. ഉറപ്പാണ്. അതാകട്ടെ ഒരു അറബിയുടേതും. എങ്ങാനും മുട്ടിയാൽ വലിയ പ്രശ്നമാകും. എന്നിട്ടു സഹാനുഭൂതിയോടെ ഞാൻ പിറകോട്ടു നോക്കി. അവർ രണ്ടു പേരുണ്ടായിരുന്നു. മലയാളികൾ. അവരുടെ പിറകിലുള്ള വണ്ടിയും  വളരെ ചേർന്ന് കിടന്നതിനാൽ പാർക്കിംഗ് ലൈനിൽ നിന്ന് പുറത്തിറങ്ങാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഇടക്ക് എന്നോടും ചോദിച്ചു. ഒരിത്തിരി കൂടി മുന്നോട്ട് പോകാൻ ആകുമോന്നു.. ഞാൻ വീണ്ടും റിസ്ക് എടുത്തു ഒരിഞ്ചു പിന്നേം മുന്നോട്ടു നീക്കി. എന്നിട്ട്, ഇനി ഒരു രക്ഷയുമില്ല എന്ന് ആംഗ്യം കാണിച്ചു. അവർ നന്ദി സൂചകമായി കയ്യൊക്കെ കാണിച്ചു പിന്നെയും യത്നത്തിൽ മുഴുകി. അപാരമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ അയാളുടെ ഡ്രൈവിംഗ് സ്‌കിൽ! മുട്ടി..മുട്ടി.. മുട്ടീല്ല എന്ന മട്ടിൽ ഞെളിഞ്ഞു ഞെളിഞ്ഞു ഒടുവിൽ ആ ശകടം ഒരു ദീർഘ നിശ്വാസത്തോടെ പുറത്തു കടന്നു. വിയർപ്പിൽ മുങ്ങിയ  ഡ്രൈവർ!   ഏതായാലും എനിക്കും സന്തോഷമായി..ഒരാളെ തന്നാലാവുന്ന വിധം പരമാവധി സഹായിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്...

മുന്നോട്ടു ഗമിച്ച ആ വാഹനം എന്തോ കണ്ടിട്ടെന്ന പോലെ പൊടുന്നനെ ബ്രേക്ക് ചവിട്ടി...  റിവേഴ്‌സിൽ വന്നു എനിക്ക് സമാന്തരമായി നിന്നു. തല പുറത്തേക്കിട്ടു ആ സാധു മനുഷ്യൻ ഒന്നാന്തരം കോട്ടയം ശൈലിയിൽ, ഉച്ചത്തിൽ എന്നോട് അങ്ങനെ പറഞ്ഞതു എന്തിനെന്നു അപ്പോൾ എനിക്ക് മനസ്സിലായതേയില്ല...  വലിയ ഒരു അഭിനന്ദനം ചൊരിയുമ്പോഴുള്ള പോലുള്ള അയാളുടെ ആംഗ്യ ഭാഷ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ, മുഖത്ത് സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം. എന്നിട്ടയാൾ ധൃതിയിൽ വണ്ടി ഓടിച്ചു പോയി .. സംഭവം എന്താണെന്നറിയാനുള്ള ജിജ്ഞാസയിൽ ഞാൻ പുറത്തിറങ്ങി നോക്കി..അവിടെ എന്റെ വണ്ടിക്കു മുന്നിൽ ദേ ആർക്കും വേണ്ടാതെ കിടക്കുന്നു നാലടിയോളം സ്ഥലം!!! ഉയരം കുറവുള്ള ഞാൻ പരിചയക്കുറവുള്ള വണ്ടിയുടെ ഉള്ളിലൂടെ കണ്ട ആ "അരയടി" ഒരു കനത്ത അടിയായി എന്റെ കാതുകളിൽ അപ്പോഴും മുഴങ്ങി. "സം...........ഭവം ആണ് .. "

Sunday, 9 February 2020

ഹബീബത്തീ ഖത്തർ... (QATAR NATIONAL DAY SONG 2019 - VIDEO ALBUM)
MUSIC AND SINGER - AJEESH VADAKKINKARA
CHORUS :
1. SHAFEQ MALIYEKKAL
2. SHAJI
3. DEEPA AJAY
4. AMBILY VINOD
5. ARJA KRISHNAKUMAR

യാ................ ബിലാദീ ഖത്തർ........
യാ................ ഹബീബത്തീ ഖത്തർ...

ലോക ഭൂപടം തേടും ......
താര ഭൂമിയിവിടെ
കാല്പന്താവേശത്തിൻ......
ലോക വേദിയിവിടെ (2)

സാഗര തീരം പുൽകും
സ്നേഹ ഭൂവിതിൽ ....(2 )
വികസനത്തിനശ്വമായിതാ ....
പായും ഖത്തർ...

അല്ലാഹ് അൽ അമീർ അൽ വത്തൻ (2)

അറിവിൻ.... ഉയരം തേടി പാറും
അലിവിൻ ആഴക്കടലാ...യ് മാറും (2 )
അത്യുന്നതമാം സംസ്കാരത്തിൻ
മുത്തായ്‌ മാറിയ  ദേശമിതാ ....(2 )

പാരാകേ........... പടരുമിതാ....ഈ  നാമം
ഈ നാടിൻ..... കീർത്തനമായ്

തേജസ്സായിതാ....നവ ചേതനയായിതാ (2)


അല്ലാഹ് അൽ അമീർ അൽ വത്തൻ (2)

കനലിൻ.... വഴികൾ താണ്ടിപ്പായും ....
കനവിൻ.... വഴികൾ തേടി പോകും (2)
ഇച്ഛാശക്തി തന്നുരുക്കു കോട്ടയിതായി
വിളങ്ങും  ദേശമിതാ (2)

നാടാകേ .... നിറയുകയായ് ഈ  ഹർഷം
സ്നേഹത്തിൻ ....... നിറവൊളിയായ്

ആവേശമായിതാ ..ഇനി ആഘോഷമായിതാ   .... (2 )

അല്ലാഹ് അൽ അമീർ അൽ വത്തൻ (2 )