Wednesday, 20 February 2019

കൃഷ്ണാ നീ എന്നെയറിയില്ല ... !!
ചിത്രയുടെ ആലാപനത്തികവും, ഇഴപിരിച്ചെടുക്കാനാവാത്ത വിധം വരികളുമായി ചേർന്നു നിൽക്കുന്ന സംഗീതവും കൂടിയായപ്പോൾ സുഗതകുമാരിയുടെ കവിതക്ക് കൈവന്നത് ജീവൻ തുടിക്കുന്ന ദൃശ്യഭാഷ ! അമ്പാടിയുടെ ഒരു കോണിൽ, ഒരിക്കൽ പോലും കൃഷണന്റെ കൺമുന്നിൽ എത്താതെ, മാറി നിന്ന്, ആരോരുമറിയാതെ കണ്ണനെ ആത്മാവിൽ കുടിയിരുത്തി, ജീവാംശമായി കൊണ്ടു നടക്കുന്ന പാവം ഗോപിക. അമ്പാടിയിലെ നിത്യ സുന്ദരക്കാഴ്ചകൾ ഓരോന്നായി എടുത്ത് പറഞ്ഞ് ,താൻ അതിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നവൾ വ്യകതമാക്കുന്നു. '' കൃ ഷ്ണാ നീ എന്നെ അറിയില്ല " എന്ന വാക്കുകളിലെ നിഷ്കളങ്ക ഭാവം ഇതിലും നന്നായി ഒരു ഗായികക്ക് പകർത്താനാവില്ല! ആദിമദ്ധ്യാന്തമത്രയും ഗോപികയുടെ ഭാവങ്ങൾ അക്ഷരാർത്ഥത്തിൽ വരച്ചുകാട്ടിയ സ്വരമാധുരി! കവിതയുടെ ഉൾക്കരുത്ത് ആവാഹിച്ച സംഗീതം. സന്ദർഭങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തല ശബ്ദങ്ങൾ കൂടിയൊരുക്കിയപ്പോൾ, ശ്രോതാവ് അമ്പാടിയിലെ നേർക്കാഴ്ചകളിലേക്ക് അറിയാതെ കണ്ണ് നട്ടിരുന്നു പോവും. ഒടുവിൽ കൃഷണന്റെ സുസ്മേരം ഏറ്റുവാങ്ങുന്ന ഗോപികയുടെ വിസ്മയം, സ്നേഹതീവ്രത, ഭകതി, തിരിച്ചറിവ് ഒക്കെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു നിമിഷത്തെ അർദ്ധവിരാമം പോലും എത്ര അർത്ഥവത്തായിരിക്കുന്നു !!!

ഭക്തിയും, പ്രേമവും, ആത്മസമർപ്പണവും ഒന്നോടൊന്ന് മത്സരിക്കുമ്പോഴും പ്രകടന പരമായതൊന്നും കാട്ടാതെ നിശ്ശബ്ദയായി, തന്റെ നിത്യജീവിതം കഴിക്കുകയാണ് സാധുവായ ഗോപിക. സന്തോഷവതിയായി തന്നെ. തന്നെ കൃഷ്ണന് അറിയാൻ ഒരു വഴിയുമില്ല എന്ന ഉറച്ച വിശ്വാസത്തിൽ ! നിസ്വാർത്ഥമായ നിഷ്കളങ്കമായ വിശുദ്ധിയേറിയ ഈ ഗോപികയുടെ മനസ്സിനേക്കാൾ വലിയ സ്വർഗ്ഗം എവിടെയാണുണ്ടാവുക? അത്തരം ഹൃദയങ്ങളിൽ തന്നെയാണ് ഈശ്വരൻ കുടികൊള്ളുന്നത് എന്ന മഹത്തായ സന്ദേശമാണ് സുഗതകുമാരി ഈ മനോഹരമായ കവിതയിലൂടെ അനുവാചകരിലേക്കത്തിക്കുന്നത്. "നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് എന്റെ നോട്ടം, നിങ്ങളിൽ നൂക്ഷ്മത നിറഞ്ഞ ഭക്തർക്ക് ആണ് എന്റെയടുക്കൽ സ്ഥാനം, നിങ്ങളുടെ കണ്ഠ നാളങ്ങളെക്കാൾ ഞാൻ നിങ്ങളോട് അടുത്തിരിക്കുന്നു" തുടങ്ങിയ ദൈവ വചനങ്ങളെ അനുസ്മരിപ്പിക്കുന്ന അന്ത:സത്ത.

മനസ്സിരുത്തി ഈ കവിത കേൾക്കാതെ പോകുന്നത് വലിയ നഷ്ടം തന്നെയാവും..